Kerala
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയവര്‍ക്ക് നന്ദി അറിയിക്കാനുണ്ടെന്നും അതിനായി വാട്സ്ആപ് സന്ദേശം അയയ്ക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയിൽ.
അനുമതിക്കായി സര്‍ക്കാര്‍ പ്രത്യേകം അപേക്ഷ നല്കിയാല് പരിഗണിക്കാമെന്നു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
വയനാട്ടിലെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ സംഭാവന നല്‍കിയവര്‍ക്കു നന്ദിസന്ദേശം അയയ്ക്കാനാണ് അനുമതി തേടുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുഖ്യമന്ത്രിയുടെ ഓഫീസില്‍ സന്ദേശമയച്ചതില്‍ ഡാറ്റാ ചോര്ച്ചയുണ്ടെന്നാരോപിച്ചുള്ള ഹര്‍ജിയില്‍ വാദത്തിനിടെയാണ് ആവശ്യമുന്നയിച്ചത്.
ജീവനക്കാര്‍ക്ക് അയച്ചതിനു സമാന രീതിയില്‍ സന്ദേശങ്ങള്‍ അയയ്ക്കരുതെന്ന് കോടതിയുടെ ഇടക്കാല ഉത്തരവുള്ളതിനാലാണ് പ്രത്യേക അനുമതി തേടിയത്.
ഐടി മിഷന് വികസിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് സന്ദേശങ്ങള്‍ അയച്ചതെന്നും വ്യക്തിവിവരങ്ങള്‍ ചോര്ന്നിട്ടില്ലെന്നുമാണു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
National
ചെന്നൈ: പുതുച്ചേരിയിൽ റാലി നടത്താനുള്ള തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്യുടെ നീക്കത്തിന് തിരിച്ചടി. ഡിസംബർ അഞ്ചിന് പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ അനുമതി തേടിക്കൊണ്ട് ടിവികെ നൽകിയ അപേക്ഷ പുതുച്ചേരി പോലീസ് മേധാവി തള്ളി.
പുതുച്ചേരിയിൽ ടിവികെ നടത്തുന്ന റാലിക്ക് തമിഴ്നാട്ടിലെ വിഴുപുരം, കടലൂർ, തിരുവണ്ണാമല എന്നിവിടങ്ങളിൽനിന്ന് ആളുകളെത്താൻ സാധ്യതയുണ്ടെന്നും അത് തിക്കിനും തിരക്കിനും കാരണമായേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് പോലീസ് അനുമതി നിഷേധിച്ചത്. കരൂർ ദുരന്തം കണക്കിലെടുത്ത് ടിവികെ റാലിക്ക് അനുമതി നൽകരുതെന്നു കാണിച്ച് പെരിയാർ ദ്രാവിഡർ കഴകം എന്ന സംഘടനയും പോലീസിനെ സമീപിച്ചിരുന്നു.
റാലികൾക്ക് അനുമതി തേടി ടിവികെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. ഏതാനം മാസങ്ങൾക്കു മുമ്പ് കരൂരിലെ പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിനുശേഷം വിജയ് ബഹുജനറാലികൾ നടത്തിയിരുന്നില്ല.
ഡിസംബർ നാലിന് സേലത്ത് നടക്കുന്ന റാലിയോടെ പൊതുപരിപാടികൾ പുനരാരംഭിക്കാനായിരുന്നു പാർട്ടിയുടെ നീക്കം. എന്നാൽ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാണിച്ച് തമിഴ്നാട് പോലീസ് അനുമതി നൽകിയില്ല.